my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Wednesday, December 7, 2022

GK News

ജസ്റ്റിസ് യു. യു. ലളിത് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ്


ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് (Justice Uday Umesh Lalit)  നിയമിതനായി. 2022 ആഗസ്റ്റ 27 മുതല്‍ നവംബര്‍ 8 വരെ ഇദ്ദേഹം പദവി വഹിക്കും. ദീര്‍ഘകാലം സുപ്രീം കോടതിയില്‍ അഭിഭാഷകനായിരുന്ന ഇദ്ദേഹം 2014 ആഗസ്റ്റ് 13ന് സുപ്രീം കോടതി ജഡ്ജായി നിയമിതനായി. വിവിധ കേസുകളിലായി ദേശീയ പ്രാധാന്യം നേടിയ വിധികള്‍ ജസ്റ്റിസ് യു. യു. ലളിത് പുറപ്പെടുവിച്ചിട്ടുണ്ട്. 1957 നവംബര്‍ 9ന് മഹാരാഷ്ട്രയിലെ സോലാപൂരിലാണ് ഇദ്ദേഹം ജനിച്ചത്. 
ബിഹാര്‍ ആസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി ലോക പൈതൃക ലിസ്റ്റില്‍
106 വര്‍ഷം പഴക്കമുള്ള ബിഹാര്‍ ആസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി (Bihar Astronomical Observatory) യുനെസ്‌കോ
 (UNESCO) ലോക പൈതൃക ഒബ്‌സര്‍വേറ്ററി ലിസ്റ്റിലുള്‍പ്പെടുത്തി. 
ബിഹാറിലെ മുസഫര്‍പുര്‍ എന്ന സ്ഥലത്തെ ലാംഗത് സിംഗ് കോളജില്‍ (Langat Singh College, Muzaffarpur) സ്ഥാപിച്ചിരിക്കുന്ന ഒബ്‌സര്‍വേറ്ററി ആണിത്. 1916ല്‍ പ്രൊഫ. രമേഷ് ചന്ദ്ര സെന്‍ (Prof Romesh Chandra Sen) എന്ന അധ്യാപകന്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണിത്. ടെലസ്‌കോപ്, ക്രോണോഗ്രാഫ്, ആസ്‌ട്രോണമിക്കല്‍ ക്‌ളോക്ക് മറ്റ് അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഇംഗ്ലണ്ടില്‍നിന്ന് വരുത്തുകയായിരുന്നു. 1946 ഇതോടനുബനന്ധിച്ച് ഒരു പ്ലാനറ്റേറിയവും സ്ഥാപിക്കപ്പെട്ടു. ഇപ്പോള്‍ നാശോന്മുഖമായ ഇവയുടെ പുനരുദ്ധാരണം ആണ് യുനെസ്‌കോയുടെ നേതൃത്വത്തില്‍ നടക്കുക.
പുള്ളിപ്പുലികള്‍ തിരിച്ചു വരുന്നു!

ഇന്ത്യയില്‍ വംശനാശം സംഭവിച്ച ജിവി വര്‍ഗമാണ് പുള്ളിപ്പുലികള്‍ (Cheetah). ഇന്ത്യയില്‍ പുള്ളിപ്പുലികള്‍ക്ക് വംശനാശം സംഭവിച്ചു എന്ന് ഒദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് 1952ലാണ്. വ്യാപകമായ വേട്ടയാടലും സ്വാഭാവികമായ ആവാസകേന്ദ്രങ്ങളുടെ നാശവുമായിരുന്നു ഇതിനു കാരണം. പിന്നീട് പുള്ളിപ്പുലികളെ തിരികെ കൊണ്ടുവരാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്യപ്പെട്ടു. അതാണിപ്പോള്‍ യാഥാര്‍ത്ഥ്യമാവുന്നത്. 
ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളില്‍നിന്നാണ് പുള്ളിപ്പുലികളെ എത്തിക്കുക. ഇന്ത്യയിലുണ്ടായിരുന്ന ഏഷ്യാറ്റിക് ചീറ്റ (Asiatic Cheetah)എന്നയിനത്തോട് ജനിതക സാമ്യമുള്ള ആഫ്രിക്കന്‍ ചീറ്റകളെയാണ് 
(African Cheetah) കൊണ്ടുവരിക. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഒരു വര്‍ഷം 5 മുതല്‍ 10 വരെ മൃഗങ്ങളെയാണ് എത്തിക്കുക. ആദ്യ ഘട്ടത്തില്‍ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലാണ് (Kuno National park) ഇവയെ തുറന്നു വിടുക. 
ചന്ദ്രനിലേക്ക് ദക്ഷിണകൊറിയയും!
ചാന്ദ്ര ദൗത്യവുമായി ദക്ഷിണകൊറിയ. ഇതോടെ ചന്ദ്രനിലേക്ക് പേടകം അയയ്ക്കുന്ന ഏഴാമത്തെ രാജ്യമായി ദക്ഷിണകൊറിയ. അമേരിക്കയിലെ കേപ് കാനവറിലുള്ള 
(Cape Canaveral) വിക്ഷേപണ കേന്ദ്രത്തില്‍നിന്നാണ് ദനുരി (Danuri) എന്ന് പേരിട്ടിരിക്കുന്ന കൊറിയ പാത്ത്‌ഫൈന്‍ഡര്‍ ലൂണാര്‍ ഓര്‍ബിറ്റര്‍ (Korea Pathfinder Lunar Orbiter) വിജയകരമായി വിക്ഷേപിച്ചത്. കൊറിയ ഏയ്‌റോസ്‌പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (Korea Aerospace Research Institute (KARI) നാസയുടെ സഹകരണത്തോടെയാണ് പേടകം വികസിപ്പിച്ചത്. ഈ വര്‍ഷം ഡിസംബര്‍ പകുതിയോടെ പേടകം ചന്ദ്രനിലെത്തുമെന്നാണ് അറിയിപ്പ്.

ദ്രൗപദി മുര്‍മു ഇന്ത്യയുടെ പുതിയ രാഷ്ട്രപതി

ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ശ്രീമതി ദ്രൗപദി മുര്‍മുവിന് (Draupadi Murmu) ചരിത്ര വിജയം. ഭാരതീയ ജനതാ പാര്‍ട്ടിയുടെ  (Bharatiya Janata Party) നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന്റെ പ്രതിനിധിയായിട്ടാണ് മത്സരിച്ചത്. ഇന്ത്യയുടെ രാഷ്ട്രപതിയാവുന്ന ആദ്യ ഗോത്രവര്‍ഗക്കാരിയും രണ്ടാമത്തെ വനിതയുമാണ് ശ്രീമതി ദ്രൗപദി. 
1958 ജൂണ്‍ 20ന് ഒഡീഷയിലെ മയൂര്‍ഭന്‍ജ് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ സന്താലി (Santal)
 ഗോത്രവര്‍ഗ കുടുംബത്തിലാണ് ദ്രൗപതി മുര്‍മു ജനിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സരമകാലത്ത് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ജാര്‍ഖണ്ഡ് വനങ്ങളില്‍ ആയുധമെടുത്തു പോരാടിയവരാണ് സന്താള്‍ ഗോത്രവര്‍ഗക്കാര്‍. ആ വംശാവലിയില്‍ നിന്നൊരാള്‍ ഇന്ത്യയുടെ രാഷ്ട്രപതിയാകുമ്പോള്‍ പുതിയ ചരിത്രം രചിക്കപ്പെടുകയാണ്. 

പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമാകാതെ രാഷ്ട്രപതിക്കസേരയിലെത്തിയ അപൂര്‍വം വ്യക്തികളിലൊരാളാണ് ശ്രീമതി ദ്രൗപദി മുര്‍മു. 2015 മുതല്‍ 2021 വരെ ജാര്‍ഖണ്ഡിന്റെ ഒമ്പതാമത്തെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണറാവുന്ന ആദ്യ ഒഡീഷ വനിതയും ഇവര്‍ തന്നെ. 2000 മുതല്‍ 2004 വരെ ഒഡീഷയിലെ റായ്‌റംഗ്പുര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. 2000 - 2002 കാലഘട്ടത്തില്‍ ഒഡീഷയില്‍ വാണിജ്യ - ഗതാഗത മന്ത്രിയും, 2002 -2004 കാലഘട്ടത്തില്‍ ഫിഷറീസ് മന്ത്രിയുമായിരുന്നു. 2007ല്‍ ഒഡീഷ ലെജിസ്ലേറ്റീവ് അസംബ്ലി അവര്‍ക്ക് മികച്ച എം.എല്‍.എ.ക്കുള്ള നീലകണ്ഠ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. ബി.ജെ.പി പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 
നീരജ് ചോപ്രയ്ക്ക് ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി
ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍. 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. 89.94 മീറ്റര്‍ ആണ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഗ്രനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് സ്വര്‍ണവും (90.54 മീറ്റര്‍) ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക് താരം യാക്കൂബ് വാദ്ലെജ് വെങ്കലവും നേടി. 
ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ പുരുഷതാരമാണ് ചോപ്ര. മലയാളിയായ അഞ്ജു ബോബി ജോര്‍ജിനു ശേഷം ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ചോപ്ര. കഴിഞ്ഞവര്‍ഷം ടോക്കിയോ ഒളിംപിക്‌സില്‍ നീരജ് സ്വര്‍ണം നേടിയിരുന്നു. ഒളിംപിക് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കാരന്റെ ആദ്യ മെഡലും അതായിരുന്നു.
പ്രപഞ്ചത്തിലേക്ക് മിഴിതുറന്ന് ജയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയിരുന്ന് ജെയിംസ് വെബ് ദുരദര്‍ശിനി (James Webb Space Telescope  - JWST) പ്രപചഞ്ചത്തെ നിരീക്ഷിച്ച് പകര്‍ത്തിയ അത്ഭുത ദൃശ്യങ്ങള്‍ അടുത്തയിടെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തു വിട്ടു. എസ്എംഎസിഎസ് 0723 എന്നു പേരുള്ള ചിത്രമാണ് ആദ്യമായി പുറത്തുവന്നത്. തുടര്‍ന്ന് കൂടുതല്‍ ചിത്രങ്ങളും പുറത്തുവന്നു. പ്രപഞ്ചസൃഷ്ടിയുടെ മഹാരഹസ്യങ്ങളിലേക്കുതന്നെ വെളിച്ചം വീശുന്ന, 460 കോടി വര്‍ഷം മുന്‍പുള്ള നക്ഷത്രസമൂഹങ്ങളുടെ ദൃശ്യങ്ങള്‍വരെ ജയിംസ് വെബ് ഇതിനകം പകര്‍ത്തിയവയിലുണ്ട്. മഹാവിസ്‌ഫോടനം, നക്ഷത്രങ്ങളുടെ ഉദ്ഭവം, ആദിമ പ്രപഞ്ചഘടന, തമോഗര്‍ത്തങ്ങള്‍, പുറംഗ്രഹങ്ങളിലെ കാലാവസ്ഥ, യുറാനസ് - നെപ്റ്റിയൂണ്‍ ഗ്രഹങ്ങളുടെ സവിശേഷതകള്‍ തുടങ്ങിയവയെക്കുറിച്ചൊക്കെ ഈ ബഹിരാകാശ ദൂരദര്‍ശിനി പഠനം നടത്തുന്നുണ്ട്. 

2021 ഡിസംബര്‍ 25-നാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി വിക്ഷേപിക്കപ്പെട്ടത്. നാസയെ കൂടാതെ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, കനേഡിയന്‍ സ്‌പേസ് ഏജന്‍സി എന്നിവയും ഇതിന്റെ ഭാഗമാണ്. സ്വര്‍ണ ദര്‍പ്പണത്തില്‍ നിര്‍മിച്ചിട്ടുള്ള ഈ ടെലസ്‌കോപ്പിന്റെ ചെലവ് ഏകദേശം 1000 കോടി ഡോളറാണ്. പ്രധാന കണ്ണാടിയുടെ വ്യാസം 6.5 മീറ്ററാണ്. ഇത് ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡിലും ഒരുപോലെ പ്രവര്‍ത്തിക്കുമെന്ന പ്രത്യേകതയുമുണ്ട്. നാസയുടെ രണ്ടാമത്തെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ജയിംസ് ഇ. വെബിന്റെ പേരാണ് ഈ ടെലസ്‌കോപ്പിനു നല്‍കിയിരിക്കുന്നത്. 1949 മുതല്‍ 1952 വരെ യുഎസ് സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറിയായിരുന്ന ജയിംസ് വെബ് പില്‍ക്കാലത്ത് നാസ തലപ്പത്ത് ആയിരിക്കുമ്പോള്‍ മനുഷ്യരെ ചന്ദ്രനിലെത്തിച്ച അപ്പോളോ പദ്ധതിയുടെ ആദ്യ ദൗത്യത്തിന് നേതൃത്വം നല്‍കി. 
ലോകശ്രദ്ധയാകര്‍ഷിച്ച ഈ ബൃഹദ് പദ്ധതിയിലും മലയാളികളുടെ പങ്കുണ്ട്. ടെലിസ്‌കോപ്പിന്റെ ഇന്റഗ്രേഷന്‍ ആന്‍ഡ് സിസ്റ്റം എന്‍ജിനീയറിങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ജോണ്‍ ഏബ്രഹാം, ടെസ്റ്റ് എന്‍ജിനീയറായ റിജോയ് തോമസ് എന്നിവര്‍ അമേരിക്കന്‍ മലയാളികളാണ്. കൂടാതെ ജയിംസ് വെബ് പകര്‍ത്തുന്ന ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്യാനുള്ള നാസയുടെ സംഘത്തിലും 2 മലയാളികളുള്‍പ്പെട്ടിട്ടുണ്ട്. കോഴിക്കോട് സ്വദേശിയും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ഗവേഷകനുമായ മനോജ് പുറവങ്കരയും തിരുപ്പതി ഐസറില്‍ ഗവേഷകയും അസിസ്റ്റന്റ് പ്രഫസറുമായ  മൂവാറ്റുപുഴ സ്വദേശി ജെസ്സി ജോസുമാണു സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മലയാളികള്‍.
ജിസാറ്റ്-24 ഭ്രമണപഥത്തില്‍
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO)  നിര്‍മിച്ച ജിസാറ്റ്-24 (GSAT-24) എന്ന അത്യാധുനികകമായ വാര്‍ത്താവിനിമയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഏരിയന്‍ സ്‌പേസ് ആണ് വിക്ഷേപണം നടത്തിയത്. 2022 ജൂണ്‍ 22ന് ഫ്രഞ്ച് ഗയാനയിലെ കുറൗവിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഏരിയന്‍ 5 (Ariane 5)  റോക്കറ്റിലായിരുന്നു വിക്ഷേപണം. ഏരിയന്‍സ്‌പേസ് ഭ്രമണപഥത്തില്‍ എത്തിക്കുന്ന 25-ാമത്തെ ഇന്ത്യന്‍ ഉപഗ്രഹമായിരിക്കുമിത്.
ഡയറക്ട്-ടു-ഹോം (DTH) ആപ്ലിക്കേഷന്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പാന്‍ ഇന്ത്യ കവറേജുള്ള 4,180 കിലോഗ്രാം ഭാരമുള്ള 24-ക്യു ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റാണ് ജിസാറ്റ്-24. 
ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (NSIL) എന്ന സ്ഥാപനത്തിന്റെ ആദ്യ കരാര്‍ ദൗത്യമായിരുന്നു ഇത്. ടാറ്റ പ്ലേയ്ക്ക് ഈ ഉപഗ്രഹത്തിന്റെ മുഴുവന്‍ ശേഷിയും പാട്ടത്തിന് നല്‍കിയിരിക്കുകയാണ് രാജ്യാന്തര ബഹിരാകാശ വിപണിയിലെ അവസരങ്ങള്‍ കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയുമാണ് ന്യൂ സ്‌പേസിന്റെ ചുമതല. 
ബുക്കര്‍ പ്രൈസ് ഗീതാഞ്ജലിക്ക്

Geetanjali Sheree and_Daisy Rockwell
2022ലെ സാഹിത്യത്തിനുള്ള ഇന്റര്‍നാഷണല്‍ ബുക്കര്‍ സമ്മാനം ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ഭാഷയിലെ ഒരു കൃതിക്ക് ലഭിച്ചു. ഗീതാഞ്ജലി ശ്രീ (Geetanjali Shree) രചിച്ച് അമേരിക്കക്കാരി ഡെയ്‌സി റോക്ക്‌വെല്‍ (Daisy Rockwell) പരിഭാഷ നിര്‍വഹിച്ച കൃതിയാണ് സമ്മാനാര്‍ഹമായത്. ഗീതാഞ്ജലി ശ്രീ ഹിന്ദിയിലെഴുതിയ 'രേത് സമാധി' (Ret Samadhi) എന്ന കൃതിയാണ് ഡെയ്‌സി റോക്ക്‌വെല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി 'റ്റോംബ് ഓഫ് സാന്‍ഡ്' (Tomb of Sand)  എന്നപേരില്‍ പ്രസിദ്ധീകരിച്ചത്. സമ്മാനത്തുക ഇരുവര്‍ക്കുമായി പങ്കിട്ടു നല്‍കും. 
1957 ജൂണ്‍ 12ന് ഉത്തര്‍പ്രദേശിലാണ് ഗീതാഞ്ജലി ശ്രീ ജനിച്ചത്. 



Sunday, July 31, 2022

സൂപ്പര്‍സോണിക് വിമാനം വീണ്ടും വരുന്നു!


ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന യാത്രാ വിമാനമായ കോണ്‍കോഡിനെക്കുറിച്ച് (Concorde) നിങ്ങള്‍ കേട്ടിരിക്കും! ഫ്രാന്‍സ് ആയിരുന്നു ഈ  സൂപ്പര്‍സോണിക് വിമാനത്തിന്റെ ഉപജ്ഞാതാക്കള്‍. പറക്കാനുള്ള വലിയ ചെലവും വിമാനം സൃഷ്ടിച്ച അമിത ശബ്ദവും കാരണം കോണ്‍കോര്‍ഡ് 2003ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
എന്നാലിപ്പോഴിതാ മറ്റൊരു ശബ്ദാതിവേഗ വിമാനം പണിപ്പുരയിലാണ്. അമേരിക്കന്‍ വ്യോമഗതാഗത കമ്പനിയായ ബൂം സൂപ്പര്‍സോണിക് (Boom Supersonic) ലോകത്തിലെ ഏറ്റവും വേഗമുള്ള സൂപ്പര്‍സോണിക് ജെറ്റ് രൂപകല്‍പന ചെയ്യുന്നു. നാല് എന്‍ജിനുകളാണ് ഇതിനുള്ളത്. ഓവര്‍ചര്‍ (Overture) എന്നു പേരിട്ടിരിക്കുന്ന ഈ വിമാനത്തിന് 65 മുതല്‍ 80 യാത്രക്കാരെ വരെ വഹിച്ചുകൊണ്ട് മണിക്കൂറില്‍ 2100 കിലോമീറ്റര്‍ വേഗം കൈവരിക്കാനുള്ള ശേഷിയുണ്ട്. ഈ വേഗം അനുസരിച്ച് ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലേക്ക് എത്താന്‍ മൂന്നര മണിക്കൂര്‍ മതിയാവുമേ്രത! സാധാരണ ഗതിയില്‍ ആറരമണിക്കൂറാണ് ഈ യാത്രയ്ക്ക് എടുക്കുക. കൊച്ചിയില്‍ നിന്നു മുംബൈയിലേക്ക് ഈ വിമാനം പറന്നെത്താന്‍ വെറും 40 മിനിറ്റ് മാത്രം മതി. ഇപ്പോള്‍ രൂപകല്‍പനാ ഘട്ടത്തിലുള്ള ഈ വിമാനം 2024ല്‍ നിര്‍മാണഘട്ടത്തിലേക്കു കടക്കും. 2029ല്‍ യാത്രക്കാരെ വഹിച്ചു പറക്കും. ശബ്ദം പരമാവധി കുറച്ച് പരിസ്ഥിതി സൗഹൃദ ഇന്ധനത്തിലാകും ഓവര്‍ചര്‍ പറക്കുക എന്ന പ്രത്യേകതയുമുണ്ട്.
മണിക്കൂറില്‍ 910 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാന്‍ സാധിക്കുന്ന ബോയിങ് 747-8i ( Boeing 747-8i) വിമാനമാണ് നിലവില്‍ ലോകത്തെ ഏറ്റവും വേഗമുള്ള വിമാനം. ഈ വിമാനത്തിന് പക്ഷേ 660 യാത്രികരെ വരെ വഹിക്കാന്‍ ശേഷിയുണ്ട്.

Thursday, July 28, 2022

ഒരു മലയാളി വിമാനക്കഥ!


ഇതാ ഒരു മലയാളി സ്വന്തമായി വിമാനം നിര്‍മിച്ച് ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ലണ്ടനില്‍ ജോലി ചെയ്യുന്ന മലയാളി എന്‍ജിനീയറായ അശോക് താമരാക്ഷന്‍ ആണ് താരം. മുന്‍ എംഎല്‍എ പ്രഫ. എ. വി. താമരാക്ഷന്റെയും ഡോ. സുഹൃദലതയുടെയും മകനാണിദ്ദേഹം. നാലുപേര്‍ക്കു യാത്ര ചെയ്യാവുന്ന വിമാനമാണ് ഇദ്ദേഹം നര്‍മിച്ചിരിക്കുന്നത്. 7 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്നതാണിത്. ഇദ്ദേഹം ബ്രിട്ടിഷ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്നു ലൈസന്‍സ് ലഭിച്ചിട്ടുള്ള പൈലറ്റ് കൂടിയാണ്. 
2019 മേയില്‍ ലണ്ടനിലെ വീട്ടില്‍ താല്‍ക്കാലിക വര്‍ക്ഷോപ് നിര്‍മിച്ചു തുടങ്ങിയ വിമാന നിര്‍മാണം 2021 നവംബറില്‍ പൂര്‍ത്തിയായി. തുടര്‍ന്ന് 3 മാസത്തെ പരീക്ഷണ പറക്കലുകള്‍ക്കൊടുവില്‍ അശോകിന്റെ വിമാനത്തിന് പറക്കാനുള്ള അനുമതി കിട്ടി. 
ഇദ്ദേഹം ഇതിനകം കുടുംബത്തോടൊപ്പം തന്റെ സ്വന്തം വിമാനത്തില്‍ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും പറന്നുകഴിഞ്ഞു. ഇളയ മകള്‍ ദിയയുടെ പേരിനൊപ്പം ബ്രിട്ടനിലെ വിമാനങ്ങളുടെ ഐക്കണ്‍ ആയ ജി ചേര്‍ത്ത് ജി-ദിയ (G-Diya) എന്നാണു വിമാനത്തിനു പേരിട്ടത്.
സ്വന്തമായി വിമാനം നിര്‍മിച്ച മലയാളിയേക്കുറിച്ച് നിങ്ങള്‍ മുന്‍പ് കേട്ടിട്ടുണ്ട്. കേള്‍വി സംസാര വൈകല്യമുള്ള, അടിസ്ഥാന വിദ്യഭ്യാസം മാത്രമുള്ള, സജി തോമസ് എന്ന ഇടുക്കിക്കാരനാണ് മുന്‍പ് ഇപ്രകാരം വിമാനം നിര്‍മിച്ച് ലോകത്തെ ഞെട്ടിച്ചത്. 
സജി നിര്‍മിച്ച Saji X A-ir-S എന്നു പേരായ അള്‍ട്രാലൈറ്റ് വിമാനം 2014 ലാണ് ആദ്യ പറക്കല്‍ നടത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിട്ട. വിങ് കമാന്‍ഡര്‍ എസ്. കെ. ജെ. നായര്‍ ആണ് മണിമുതൂരിലെ തന്റെ ഏവിയേഷന്‍ ക്ലബില്‍ വച്ച് സജിക്ക് പറക്കലിന് അവസരമൊരുക്കിയത്. ഇന്ന് സജി ഒരു ജര്‍മന്‍ ഏവിയേഷന്‍ കമ്പനിയില്‍ ടെക്‌നീഷ്യനാണ്.

Friday, July 22, 2022

കടലിലെ വമ്പന്‍ കാക്ക!

തിമിംഗലങ്ങള്‍ക്കിടയില്‍ ഇതുവരെ കാണാത്ത പുതിയൊരു വര്‍ഗം കൂടിയുണ്ടെന്ന് ശാസ്ത്രലോകം തിരിച്ചറിഞ്ഞത് 2019 ലാണ്. സാറ്റോസ് ബീക്ക്ഡ് വെയ്ല്‍ (Sato's beaked whale) എന്നാണ് ഈ തിമിംഗലത്തിന്റെ പേര്. തീരത്തടിഞ്ഞ ഈ തിമിംഗലത്തിന്റെ മൃതശരീരം മാത്രമേ കണ്ടെത്തിയിരുന്നുള്ളൂ. ജീവനോടെ ആരും കണ്ടിട്ടുണ്ടായിരുന്നില്ല ഇതുവരെ എന്നു സാരം. ഇതാദ്യമായി ഇവയെ ജീവനോടെ കാണാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു എന്നതാണ് വാര്‍ത്ത!
ജപ്പാനിലെ എറ്റവും വലിയ രണ്ടാമത്തെ ദ്വീപായ ഹൊക്കൈഡൊ (Hokkaido), റഷ്യയിലെ കുറില്‍ (Kuril Islands ) എന്നീ ദ്വീപുകളുടെ മധ്യത്തിലാണ് ഈ തിമിംഗല കൂട്ടത്തെ ഗവേഷകര്‍ കണ്ടെത്തിയത്.
തിമിംഗലങ്ങള്‍ക്കിടയിലെ ലണ്ടന്‍ ഡബിള്‍ ഡക്കര്‍ ബസ് എന്ന് ഇവയെ ഇപ്പോള്‍ പലരും വിശേഷിപ്പിക്കുന്നുണ്ട്. ആകൃതിയോ വലിപ്പമോ അല്ല ഈ വിളിപ്പേരിന് കാരണം. ഡബിള്‍ ഡക്കര്‍ ബസ് പോലെ തീരെ കാണാതായശേഷം വീണ്ടും തിരിച്ചുവരവ് നടത്തിയതുകൊണ്ടാണ
ത്രേ!
7 മീറ്റര്‍ വരെ നീളമുള്ള ഈ തിമിംഗലങ്ങള്‍ക്ക് സ്പിന്‍ഡില്‍ അഥവാ നെയ്ത്ത് സൂചിയുടെ രൂപത്തോടാണ് സാദൃശ്യമുള്ളത്. അറ്റത്ത് ഉരുണ്ട തലയും  മെലിഞ്ഞ ശരീരവും. മറ്റ് മിക്ക തിമിംഗലങ്ങളും ശ്വാസമെടുക്കുമ്പോള്‍ ചൂളം വിളിയ്ക്കുന്ന ശബ്ദമുണ്ടാക്കാറുണ്ട്. എന്നാല്‍ ഇവ അങ്ങനെ ശബ്ദമുണ്ടാക്കാറില്ല. അതുകൊണ്ട് തന്നെ സമുദ്രോപരിതലത്തിലെത്തിയാലും ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിയാന്‍ ഇവയ്ക്ക് കഴിയും. കൂടാതെ ഇരുണ്ട നിറവും ഇവയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു.
ജാപ്പനീസ് ഭാഷയില്‍ ഇവയ്ക്ക് കരാസു (karasu) എന്ന വിളിപ്പേരുണ്ട്. കരാസു എന്നാല്‍ കാക്ക എന്നര്‍ഥം. കാക്കയേപ്പോലെ കടും കറുപ്പുനിറമുള്ള തിമിംഗലം എന്ന രീതിയിലാണ് ജപ്പാന്‍കാര്‍ ഈ വിളിപ്പേര് നല്‍കിയതത്രേ!


Thursday, July 14, 2022

കമ്പ്യൂട്ടറിന് വേഗമില്ലേ..? പരിഹാരമുണ്ട്...!

 

കമ്പ്യൂട്ടറിന് അല്ലെങ്കില്‍ ലാപ്‌ടോപിന് വേഗം പോരാ എന്ന് പരാതി പറയുന്നവരാണ് നമ്മില്‍ പലരും, അല്ലേ? അല്പം പഴയ സിസ്റ്റങ്ങളാണ് കൈയിലുള്ളതെങ്കില്‍ പറയുകയും വേണ്ട. സോഫ്റ്റ്‌വെയറുകളും മറ്റും നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇത് സ്വാഭാവികമാണ്. ഹാര്‍ഡ്‌വെയറില്‍ മാസങ്ങള്‍കൊണ്ടുതന്നെ വലിയ മാറ്റങ്ങള്‍ വരികയും ചെയ്യുന്നു.

ഈ പ്രശ്നത്തിന് സോഫ്റ്റ്‌വെയര്‍ പരിഹാരവുമായി എത്തിയിരിക്കുകയാണ് മലയാളികളായ വിദ്യാര്‍ഥി സഹോദങ്ങള്‍ വിഷ്ണുവും വാസുദേവും. ഇവരുടെ സംരംഭമായ virga.tech ആണ് ഇപ്പോള്‍ നിങ്ങളെ സഹായിക്കാനെത്തിയിരിക്കുന്നത്. 

ഇതു വഴി പഴയതോ വേഗം കുറഞ്ഞതോ ആയ കംപ്യൂട്ടറുകളുടേയും ലാപ്‌ടോപുകളുടേയും സ്മാര്‍ട് ഫോണുകളുടേയുമെല്ലാം വേഗം പല മടങ്ങ് വര്‍ധിപ്പിക്കാന്‍ സാധിക്കുമത്രേ! കൂടാതെ സ്പേസ് വര്‍ധിപ്പിക്കാനും സാധിക്കും. അതിവേഗ കംപ്യൂട്ടറുകള്‍ ആവശ്യമായ വിഡിയോ എഡിറ്റിംഗ്, അനിമേഷന്‍, ഗെയിമിങ് തുടങ്ങിയവയ്‌ക്കൊക്കെ വിര്‍ഗ ഉപകാരപ്പെടും.
സ്മാര്‍ട് ഫോണോ ടാബ്ലറ്റോ ലാപ്ടോപ്പോ ഉപയോഗിച്ച് വിര്‍ഗയുടെ വെബ് സൈറ്റിലെത്തിയാല്‍ ഈ സേവനങ്ങള്‍ ആവശ്യാനുസരണം തെരഞ്ഞെടുക്കാം. സ്പേസും വേഗവും കൂടാതെ ബാറ്ററി ഉപയോഗവും വിര്‍ഗ വഴി നിയന്ത്രിക്കാം.
ലളിതമായ മൂന്ന് സ്റ്റെപ്പുകളിലൂടെ സാധാരണ കംപ്യൂട്ടര്‍ ഒരു ഗെയിമിങ്ങ് കംപ്യൂട്ടറായി മാറും. വിര്‍ഗയില്‍ സൈന്‍ ഇന്‍/ സൈന്‍ അപ്പ് ചെയ്യുക, ആവശ്യമുള്ള സേവനം തെരഞ്ഞെടുക്കുക, എത്ര സമയം സേവനം ആവശ്യമുണ്ട് എന്ന് അറിയിക്കുക - ഇത്രയും ചെയ്താല്‍ മത്രം മതി.
ഇപ്പോഴിത് പരീക്ഷണ ഘട്ടത്തിലാണ് എന്നാണ് അറിയുന്നത്. ഉടന്‍ പൂര്‍ണരൂപത്തില്‍ ലഭ്യമാകുമത്രേ!

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers